കുറിപ്പുകൾ

20091112

അസ്സിറിയന്‍ പൗരസ്ത്യസഭയുടെ 13-ആം ആഗോള സുനഹദോസ് ജനുവരി 13 മുതല്‍ 19 വരെ തൃശൂരില്‍


തൃശ്ശിവപേരൂര്‍: കേരളത്തിലെ കല്‍ദായ സുറിയാനി സഭയുള്‍പ്പെടുന്ന അസ്സിറിയന്‍ പൗരസ്ത്യസഭയുടെ ആഗോള സുനഹദോസ് ജനുവരി 13 മുതല്‍ 19 വരെ തൃശൂരില്‍ നടക്കും.

കല്‍ദായ സഭയുടെ രണ്ടു എപ്പിസ്കോപ്പമാരെ നിയമിക്കുന്ന കാര്യത്തില്‍ ഇതില്‍ തീരുമാനമുണ്ടാകുമെന്നും എപ്പിസ്കോപ്പമാരുടെ പേരുകള്‍ സഭയുടെ പരമാധ്യക്ഷനായ കതോലിക്കോസ് പാത്രിയര്‍ക്കീസ് മോറന്‍ മാര്‍ ദിന്‍ഹ നാലാമന്‍ പ്രഖ്യാപിക്കുമെന്നും ഇന്ത്യയിലെ സഭാധ്യക്ഷന്‍ മാര് അപ്രേം മെത്രാപ്പോലീത്ത പത്രസമ്മേളനത്തില്‍ അറിയിച്ചു2.

ആദ്യമായാണ് ഇന്ത്യയില്‍ സുനഹദോസ് നടത്തുന്നത്. 13-ആം സുന്നഹദോസാണിത്‌. അഞ്ച്‌ ലക്ഷം വിശ്വാസികളാണ്‌ സഭയ്‌ക്കുള്ളത്‌. പാത്രിയാര്‍ക്കീസും നാലു മെത്രാപ്പോലീത്തമാരും അടക്കം 12 ബിഷപ്പുമാരാണ് ഇതില്‍ പങ്കെടുക്കുക. പാത്രിയാര്‍ക്കീസും ബിഷപ്പുമാരും ജനുവരി 12ന്‌ എത്തും. 13 മുതല്‍ 19 വരെ ദിവസവും രാവിലെ പത്തു മുതല്‍ നാലുവരെയാണ്‌ സുന്നഹദോസ്‌. വൈകുന്നേരം ബിഷപ്പുമാര്‍ ഇടവകകള്‍ സന്ദര്‍ശിക്കും. പാത്രിയാര്‍ക്കീസ്‌ മെത്രാപ്പോലീത്തന്‍ ഹൗസിലും ബിഷപ്പുമാര്‍ ഹോട്ടല്‍ ജോയ്സ് പാലസിലും താമസിക്കും. 20 നാണ്‌ ബിഷപ്പുമാര്‍ മടങ്ങിപ്പോകുക.

കാല്‍ഡിയന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അങ്കണത്തില്‍ പ്രത്യേകവേദിയില്‍ 17-ന് രാവിലെ പാത്രിയാര്‍ക്കീസിന്റെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാനയും വൈകുന്നേരം പൊതുസമ്മേളനവുമുണ്ടാകും. അന്ന് ജനുവരി 17 ന്‌ എപ്പിസ്കോപ്പമാരുടെ അഭിഷേക ചടങ്ങുമുണ്ടാകുമെന്ന്‌ ഇന്ത്യയിലെ സഭാധ്യക്ഷന്‍ ഡോ. മാര് അപ്രേം മെത്രാപ്പോലീത്ത സൂചിപ്പിച്ചു.

അറുപതുകളില്‍ സഭയുമായി ഭിന്നിച്ച എന്‍ഷ്യന്റ്‌ ചര്‍ച്ച്‌ ഓഫ്‌ ദ ഈസ്‌റ്റുമായി നടക്കാനിരിക്കുന്ന അനുരഞ്‌ജന ചര്‍ച്ച അടക്കം ആത്മീയവും ഭരണപരവുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ജൂലിയന്‍ കലണ്ടര്‍ പിന്തുടരുന്ന എന്‍ഷ്യന്റ്‌ ചര്‍ച്ചുമായുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കാന്‍ ഇരുസഭകളുടെയും സംയുക്‌ത സുന്നഹദോസ്‌ അടുത്ത ഈസ്‌റ്ററിനുശേഷം ചേരും3. റോമന്‍ സഭ അടക്കമുള്ള ഇതര സഭകളുമായും ഇതര സമുദായങ്ങളുമായും ബന്ധം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചയും ഉണ്ടാകും.


മൂന്നാം തവണയാണ്‌ മോര്‍ ദിന്‍ഹ നാലാമന്‍ തൃശൂരിലെത്തുന്നത്‌1. പാത്രിയാര്‍ക്കീസിന്റെ സന്ദര്‍ശനത്തിനും സുന്നഹദോസിനുമുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. 91 ലും 2000 ത്തിലും അദ്ദേഹം എത്തിയിരുന്നു. . ലോഗോ ഒക്ടോ.9നു്  നടന്ന ചടങ്ങില്‍ മാര് അപ്രേം മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു. സുനഹദോസിനുള്ള ഒരുക്കമായി 15ന് എല്ലാ ഇടവകയിലും പാത്രിയാര്‍ക്കല്‍ ജ്യോതി തെളിക്കും. ഡിസംബര്‍ 13ന് വിളംബരജാഥ നടക്കും.

പത്രസമ്മേളനത്തില്‍ ബോര്‍ഡ് ഓഫ് സെന്‍ട്രല്‍ ട്രസ്റ്റീസ് ചെയര്‍മാന്‍ കെ.എ ജോണ്‍, വൈസ് ചെയര്‍മാന്‍ അബി പൊന്‍മണിശേരി, പബ്ലിസിറ്റി കമ്മിറ്റി പ്രസിഡന്റ് ഫാ. വിനോദ് തിമത്തി, കണ്‍വീനര്‍ പേളി ജോസ്, വികാര്‍ ജനറല്‍ ഫാ. ജോജു ആന്റോ, ഫാ. എ.സി ആന്റണി തുടങ്ങിയവര്‍ സംബന്ധിച്ചു.


ഫോട്ടോകള്‍ (1) അസ്സിറിയന്‍ പൗരസ്ത്യസഭയുടെ പരമാധ്യക്ഷനായ പൗരസ്ത്യ കതോലിക്കോസ്  മോറന്‍ മാര്‍ ദിന്‍ഹ നാലാമന്‍ പാത്രിയര്‍ക്കീസിന്റെ ഔദ്യോഗിക ഫോട്ടോ

(2) ഇന്ത്യയിലെ (കേരളത്തിലെ) കല്‍ദായ സുറിയാനി സഭ സഭാധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ ഔദ്യോഗിക ഫോട്ടോ 



(3) എന്‍ഷ്യന്റ്‌ ചര്‍ച്ച്‌ ഓഫ്‌ ദ ഈസ്‌റ്റ് പരമാധ്യക്ഷനായ പൗരസ്ത്യ കതോലിക്കോസ്  മോറന്‍ മാര്‍ ആദ്ദായി രണ്ടാമന്‍ പാത്രിയര്‍ക്കീസ്

ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത

ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയുടെ അംഗസഭകളിലൊന്നായ ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ വലിയ മെത്രാപ്പോലീത്തന്‍ ഭദ്രാസനഇടവകയായ മലങ്കര സഭയുടെ കണ്ടനാടു് (കിഴക്കു്) ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയാണു് ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത. പൗരസ്ത്യ ദൈവവിജ്ഞാനീയത്തിന്റെ പ്രമുഖനായ വക്താവും പ്രമുഖ ഇന്ത്യന്‍‍ ക്രൈസ്തവ ചിന്തകനുമാണു് അദ്ദേഹം . 1992 മുതല്‍‍ 1998 വരെ അദ്ദേഹം കേരള കൗണ്‍സില്‍‍ ഓഫ് ചര്‍ച്ചസിന്റെ അദ്ധ്യക്ഷനുമായിരുന്നു.

വിമോചന ദൈവശാസ്ത്രകാരന്‍

വിമോചന ദൈവശാസ്ത്രത്തിന്റെ കേരളീയപ്രവണതകളെ പ്രധിനിധാനം ചെയ്യുന്നവരിലൊരാള്‍ എന്നനിലയില്‍‍ ശ്രദ്ധേയനാണിദ്ദേഹം. റോമന്‍ കത്തോലിക്കാ ജെസ്യൂട്ട് പാതിരിയായ ഫാ. സെബാസ്‍‍റ്റ്യന്‍ കാപ്പന്‍ എസ് ജെ, ഓര്‍‍ത്തഡോക്സ് പൗരസ്ത്യ സഭയിലെ പൗലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, കല്‍‍ദായ സഭയിലെ പൗലോസ് മാര്‍ പൗലോസ് മെത്രാന്‍, മാര്‍ത്തോമ്മാ സഭയിലെ ഡോ. എം എം തോമസ് (മുന്‍ മേഘാലയ ഗവര്‍ണര്‍) എന്നിവരോടൊപ്പമാണു് അദ്ദേഹം പരിഗണിയ്ക്കപ്പെടുന്നതു്.

അവരില്‍ ഡോ. എം എം തോമസും ഡോ. തോമസ്‍‍ മാര്‍ അത്താനാസിയോസ്‍‍ മെത്രാപ്പോലീത്തയും ഒഴികെയുള്ള വിമോചനദൈവശാസ്ത്രകാരന്‍മാര്‍‍ മാര്‍‍ക്സിസത്തെയാണു് അടിസ്ഥാനമാക്കുന്നതു്. മാര്‍‍ക്സിസത്തെസ്വീകരിയ്ക്കുന്നില്ലാത്ത ഇടതുപക്ഷാനുകൂലികളായവരില്‍ ഡോ. എം എം തോമസ് ഇന്ത്യന്‍ സോഷ്യലിസ്റ്റ് വീക്ഷണത്തോടു് അനുഭാവം പുലര്‍ത്തിയപ്പോള്‍ ഡോ. തോമസ്‍‍ മാര്‍ അത്താനാസിയോസ്‍‍ മെത്രാപ്പോലീത്ത ഗാന്ധിയന്‍ സോഷ്യലിസത്തോടൊപ്പം നിലയുറപ്പിച്ചു.

രണ്ടായിരം വര്‍ഷം മുമ്പ് യേശു ദര്‍ശിച്ച ദൈവരാജ്യം ആശയതലത്തില്‍ ഉള്‍ക്കൊണ്ട് ഭാരതീയ യാഥാര്‍ത്ഥ്യങ്ങളുമായുളള ബന്ധത്തില്‍ പ്രായോഗികമാക്കിയത് ഗാന്ധിജിയാണെന്നും നിലവിലുളള സംവിധാനങ്ങള്‍ക്ക് ആശയപരവും ഘടനപരവുമായ വെല്ലുവിളി ഉയര്‍ത്തുന്നതില്‍ വിജയിക്കുന്ന ബദല്‍ ചിന്താധാര ഗാന്ധിമാര്‍ഗ്ഗം മാത്രമാണെന്നും അദ്ദേഹം പറയുന്നു. 1998 മാര്‍ച്ച് 15-ലെ ഡയോസിസന്‍ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ച ഗാന്ധി സ്മൃതിയും സഭയും എന്ന ലേഖനത്തില്‍ ഡോ. തോമസ്‍‍ മാര്‍ അത്താനാസിയോസ്‍‍ മെത്രാപ്പോലീത്ത ഇങ്ങനെയെഴുതി: “ഗാന്ധിജിയുടെ വിമോചന സങ്കല്‍പ്പത്തെ വിശകലനം ചെയ്താല്‍ ക്രിസ്തുവിന്റേതില്‍ നിന്ന് ഭിന്നമല്ലെന്ന് വ്യക്തമാകുന്നതാണ്. ക്രിസ്തുവിന്റെ വിമോചന ദര്‍ശനം ഭൌതികതയുടെ നിഷേധമോ, അതില്‍ നിന്നുളള സ്വാതന്ത്ര്യമോ അല്ല ദൈവസൃഷ്ടിയുടെ പൂര്‍ണ്ണതയും വിധിയിലുളള പൂര്‍ത്തീകരണവുമാണ് സകല പ്രാപഞ്ചിക സൃഷ്ടികളേയും സ്വാതന്ത്യ്രത്തിലേക്കും പൂര്‍ണ്ണ വികസിതാവസ്ഥയിലേക്കും എത്തിക്കുകയാണു് വിമോചനം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ക്രിസ്തുവിന്റെ വീണ്ടെടുപ്പ് സങ്കല്‍പ്പത്തിന്റെയും ഉളളടക്കം ഇതുതന്നെയാണ്.”

അദ്ദേഹത്തിന്റെ നിലപാടുകളുടെ ഇടതു സ്വഭാവത്തെ മാര്‍ക്സിസ്റ്റ് ചിന്താഗതിക്കാരും പൊതുവേ സ്വാഗതം ചെയ്തു. 1995 രണ്ടാം പാദത്തില്‍ ദേശാഭിമാനി വാരികയില്‍ ഡോ. തോമസ്‍‍ മാര്‍ അത്താനാസിയോസ്‍‍ മെത്രാപ്പോലീത്തയുടെ പുസ്തകത്തെ നിരൂപണം ചെയ്തുകൊണ്ടു് സി പി എം നേതാവ്‍ ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌ ഒരു ലേഖനമെഴുതിയിരുന്നു. മാര്‍ക്സിസ്റ്റ് ചിന്തകനായ പി ഗോവിന്ദപിള്ളയും വിമോചനദൈവശാസ്ത്രനിലപാടുകളുടെ പേരില്‍ അദ്ദേഹത്തെ പലവട്ടം പരാമര്‍ശിച്ചിട്ടുണ്ടു്.



പൂര്‍വാശ്രമം

തൊടുപുഴയുടെ സമീപ പ്രദേശമായ അരിക്കുഴയില്‍ പുറ്റാനില്‍ യോഹന്നാന്‍ കശ്ശീശയുടെയും ശ്രീമതി മറിയാമ്മയുടെയും മകനായി 1952 ജൂണ്‍ 28നു് ജനിച്ച പി ജെ തോമസ്സാണു് പിന്നീടു് തോമസ് റമ്പാനും ഡോ. തോമസ് മാര്‍ അത്താനാസ്യോസ് എന്ന നാമധേയത്തില്‍ മെത്രാപ്പോലീത്തായുമായതു് . 1971-ല്‍ പൌലോസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തായില്‍ നിന്നു് കോറൂയോ പട്ടം സ്വീകരിച്ചു.

ആഗ്ര സെന്റ് ജോണ്‍സ് കലാലയത്തില്‍ നിന്നു് ആംഗലേയസാഹിത്യത്തില്‍ ബിരുദാനന്തരബിരുദംനേടിയ അദ്ദേഹം ബങ്ഗലൂരിലെ യു റ്റി കലാലയത്തില്‍ നിന്നു് ദൈവശാസ്ത്ര ബിരുദവും നേടി. 1984-89 കാലത്തു് ജര്‍‍മനിയില്‍ റീഗന്‍സ്‍ബര്‍ഗ് സര്‍വകലാശാലയിലെ റോമന്‍ കത്തോലിക്കാ ഫാക്കല്‍ട്ടിയില്‍ പഠനം നടത്തി മ്യൂണിക്കിലെ ലുഡ്‍വിഗ് മാക്സ് മില്ലന്‍ സര്‍വകലാശാലയില്‍ നിന്നു് വിശുദ്ധ ഐറേനിയോസിന്റെയും ശ്രീ ശങ്കരാചാര്യരുടെയും ദര്‍ശനങ്ങളുടെ രീതിശാസ്ത്ര താരതമ്യ പഠനം എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടി.

തുടര്‍ന്നു് വെട്ടിക്കല്‍‍ ഉദയഗിരി സെമിനാരിയില്‍‍ വൈസ് പ്രിന്‍‍സിപ്പലായി സേവനമനുഷ്ഠിച്ചുവരവേയാണു് 1990 ഫെബ്രുവരിയില്‍, അദ്ദേഹം കണ്ടനാടു് മെത്രാപ്പോലീത്താ സ്ഥാനത്തേയ്ക്കു് തെരഞ്ഞെടുക്കപ്പെട്ടതു്.

മെത്രാപ്പോലീത്ത

ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ നേതൃത്വത്തില്‍ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയെന്ന പേരില്‍ 1975 മുതല്‍ 2002 വരെയുള്ള കക്ഷിപിരിവുകാലത്തു് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയില്‍ നിന്നു് ഭിന്നിച്ചു് നിന്ന കക്ഷിയുടെ കണ്ടനാടു് പള്ളിപ്രതിപുരുഷയോഗം 1990 ഫെബ്രുവരിയില്‍, അദ്ദേഹത്തെ കണ്ടനാടു് മെത്രാപ്പോലീത്താ സ്ഥാനത്തേയ്ക്കു് തെരഞ്ഞെടുത്തു.

കശ്ശീശ പട്ടവും റമ്പാന്‍ സ്ഥാനവും സ്വീകരിച്ചതിനുശേഷം അദ്ദേഹം 1990 മെയ് മൂന്നാം തീയതി മെത്രാപ്പോലീത്തയായി ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ മൂവാറ്റുപുഴയിലെ പൌരസ്ത്യ കാതോലിക്കാസന അരമനയില്‍ വച്ചു് അഭിഷിക്തനായി.


1995-ലെ സുപ്രീം കോടതി വിധിയ്ക്കു് ശേഷം

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ കക്ഷിപിരിവിനു് ബാധകമായ ഭാരത സുപ്രീം കോടതി വിധി 1995ലുണ്ടായി. 1995 ഓഗസ്റ്റ് ഒന്നാം തീയതി ഒരു കല്‍പനയിലൂടെ അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയര്‍ക്കീസ് ഈ വിധിയെ സ്വാഗതം ചെയ്തുതു്പ്രകാരവും ടെലിഫോണ്‍ മുഖേന കിട്ടിയ അദ്ദേഹത്തിന്റെ സമ്മതപ്രകാരവും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയും യോജിച്ചു് ഒന്നായിത്തീരുവാന്‍ 1996 നവംബര്‍ അഞ്ചാം തീയതി ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കക്ഷിയായ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പല്‍ സുന്നഹദോസ് പരുമ്പള്ളി യൂലിയോസ് സെമിനാരിയില്‍ അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയര്‍ക്കീസയച്ച പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ സമ്മേളിച്ചു് ഏകകണ്ഠമായി തീരുമാനമെടുത്തു[1].

ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവ 2006 സെപ്റ്റംബര്‍ ഒന്നാംതീയതി കാലം ചെയ്തതിനെതുടര്‍ന്നു് കണ്ടനാടു് ഭദ്രാസനത്തിന്റെ പൂര്‍ണ മെത്രാപ്പോലീത്തയായി ഡോ. തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്ത ചുമതലയേറ്റതിനു് 6-11-2006-ലെ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ (ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കക്ഷി) എപ്പിസ്കോപ്പല്‍ സുന്നഹദോസ് അജണ്ടവച്ചു് ചേര്‍ന്നു് അംഗീകാരം നല്‍കി.

1995-ലെ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി കാനോനിക പൌരസ്ത്യ കാതോലിക്കോസു് കൂടിയായിരുന്ന മലങ്കര മെത്രാപ്പോലീത്ത പ രിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ തെരഞ്ഞെടുപ്പു് നടപടികളുമായി 1997-ല്‍ നീങ്ങിയപ്പോള്‍ ഡോ. തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്ത അടക്കം നാലു് മെത്രാപ്പോലീത്തമാരടങ്ങുന്ന ഒരുവിഭാഗം (മൂവാറ്റുപുഴ ബാവാ പക്ഷം) ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവാ കക്ഷിയിലെ മെത്രാപ്പോലീത്തമാര്‍ അതുമായി സഹകരിയ്ക്കാന്‍ തീരുമാനിച്ചു[2]. ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവാ കക്ഷിയിലെ എതിര്‍ വിഭാഗം (അന്ത്യോക്യാ ബാവാ പക്ഷം) മെത്രാപ്പോലീത്തമാര്‍ അതുമായി സഹകരിയ്ക്കാതെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവയുടെ മലങ്കര മെത്രാപ്പോലീത്താസ്ഥാനം ചോദ്യം ചെയ്തു് കേസുകള്‍ കൊടുത്തതോടെ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയെന്ന ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവാ കക്ഷി രണ്ടായി പിളര്‍ന്നു[3].

1997-1998 കാലത്തു് ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവാ കക്ഷിയിലെ മൂവാറ്റുപുഴ ബാവാ പക്ഷക്കാരും അന്ത്യോക്യാ ബാവാ പക്ഷക്കാരുമായ മെത്രാപ്പോലീത്തമാരെല്ലാവരും വിവിധ പള്ളിക്കേസുകളിലായി 1934-ലെ മലങ്കര സഭാഭരണഘടനയോടു് കൂറും വിധേയത്വവും പ്രഖ്യാപിച്ചു് പ്രതിജ്ഞയെടുത്തു് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മെത്രാപ്പോലീത്തമാരെന്ന തല്‍‍സ്ഥിതി (പുതിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ തെരഞ്ഞെടുപ്പു് വരെ ലഭിയ്ക്കുന്നതു്) നിലനിറുത്തി. അതോടെ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയും ഒന്നു് തന്നെയായി. 1997-ല്‍ മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് പള്ളിയുടെകേസുമായി ബന്ധപ്പെട്ടാണു് ഡോ. തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്ത സഭാഭരണഘടനയംഗീകരിച്ചതു്.

പരിശുദ്ധ ബസേലിയോസ് മാര്‍‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവയുടെ മലങ്കര മെത്രാപ്പോലീത്താസ്ഥാനം ചോദ്യംചെയ്തു് ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവാ കക്ഷിയിലെ അന്ത്യോക്യാ ബാവാ പക്ഷ മെത്രാപ്പോലീത്തമാര്‍ കൊടുത്ത കേസില്‍ 2001 നവംബറില്‍ ഒത്തുതീര്‍പ്പുവിധിയായി. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍‍ ബാവ തന്നെ പേരു് വച്ചു് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ തെരഞ്ഞെടുപ്പു് നടത്തട്ടെയെന്നും അദ്ദേഹം മലങ്കര മെത്രാപ്പോലീത്തയാണോയെന്നുള്ള ഹിതപരിശോധനയും തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തണമെന്നും ഇരുകക്ഷികളുടെയും സമ്മതത്തോടെ സുപ്രീം കോടതി നിര്‍ദേശിച്ചു. പക്ഷെ, പൗലോസ് ദ്വിതീയന്‍ ബാവാ കക്ഷിയിലെ അന്ത്യോക്യാ ബാവാ പക്ഷ മെത്രാപ്പോലീത്തമാര്‍ 2002-ല്‍ തെരഞ്ഞെടുപ്പു് ബഹിഷ്കരിയ്ക്കുകയും മലങ്കര സഭയ്ക്കു് സമാന്തരമായി യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്ന പേരില്‍ മറ്റൊരു സഭയായി മാറുകയും ചെയ്തു. അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ കീഴില്‍ ഉപസഭയായാണു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ നില്ക്കുന്നതു്.


സംയുക്ത മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍

1972-മുതല്‍ 1995 വരെ നിലനിന്ന കക്ഷിമല്‍സര കാലത്തു് കണ്ടനാടു് ഭദ്രാസന മെത്രാപ്പോലീത്തസ്ഥാനത്തേയ്ക്കു് 1990-ല്‍ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് കക്ഷി നടത്തിയ ഡോ. തോമസ് മാര്‍ അത്താനാസിയോസിന്റെ നിയമനം സുപ്രീം കോടതി വിധി പ്രകാരം കൂടിയ 2002-ലെ സംയുക്ത മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അംഗീകരിച്ചു. 2002-ലെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനെതുടര്‍ന്നുണ്ടായ ഭദ്രാസന ക്രമീകരണത്തിനു് ശേഷം ഭദ്രാസനനാമം കണ്ടനാടു് (കിഴക്കു്) എന്നായി.

2002 ഡിസംബറില്‍ മാത്യുസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയോടൊപ്പവും ആരോഗ്യനിലവഷളായപ്പോള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു് ആശുപത്രിയിലാക്കിയപ്പോള്‍ പൌലോസ് മാര്‍ പക്കോമിയോസിനോടൊപ്പവും അദ്ദേഹം ദൈവത്തിനു് മുമ്പാകെയും സര്‍ക്കാരിന്റെ നീതിനിഷേധത്തിനെതിരെയുമായി നടത്തിയ രണ്ടാഴ്ചയിലേറെക്കാലം നീണ്ട തീഷ്ണമായ ഉപവാസ പ്രാര്‍ത്ഥനായജ്ഞം സമീപകാലസഭാചരിത്രത്തിലെ പ്രധാന സംഭവമായിരുന്നു.


യൂറോപ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയുടെ രൂപവല്കരണം

തുര്‍ക്കി, ഇറാക്കു് എന്നിവിടങ്ങളില്‍ നിന്നും കുടിയേറിയ യൂറോപ്പിലെ അസ്സീറിയരും അറബികളുമായ ചിതറിക്കഴിയുന്ന സുറിയാനി ഓര്‍ത്തഡോക്സ് വിശ്വാസികള്‍ക്ക് വേണ്ടി സ്ഥാപിതമായ പൂര്‍ണ സ്വയംഭരണാവകാശമുള്ള ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയാണു് സുറിയാനി ഓര്‍ത്തഡോക്സ് യൂറോപ്യന്‍ മെത്രാപ്പോലീത്താസനത്തിന്റെ (യൂറോപ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ) രൂപവല്ക്കരണത്തിനു് ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത പിന്തുണ നല്കി. ഡോ.തോമസ് മാര്‍ അത്താനാസിയോസിന്റെയും യൂഹാനോന്‍ മാര്‍ മിലിത്തോസിന്റെയും മുഖ്യ കാര്‍മികത്വത്തിലാണു് റമ്പാന്മാരുടെയും കശീശ്ശമാരുടെയും സഹകരണത്തോടെ 2007 നവംബര്‍ 21 ബുധനാഴ്ച കേരളത്തില്‍ തൃശ്ശൂര്‍ ‍ഭദ്രാസന ആസ്ഥാന അരമനപ്പള്ളിയില്‍ വച്ചു് യൂറോപ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയുടെ അദ്ധ്യക്ഷനായ മാര്‍ സേവേറിയോസ് മോശ ഗോര്‍ഗുന്റെ മെത്രാഅഭിഷേക ശുശ്രൂഷ നടന്നതു്. സ്വയംഭരണാവകാശമുള്ള സുറിയാനി ഓര്‍ത്തഡോക്സ് യൂറോപ്യന്‍ ആര്‍ച്ച് ഡയോസിസ് അംഗീകരിച്ചു് മെത്രാപ്പോലീത്തയെ വാഴിച്ചതിനെ 2007 ഡിസംബര്‍‍ 6-നു് ചേര്‍ന്ന എപ്പിസ്കോപ്പല്‍‍ സുന്നഹദോസ് ശരിവയ്കുകയും ചെയ്തു.

കൃതികള്‍

കണ്ടനാടു് ഡയോസിഷന്‍ ബുള്ളറ്റിന്‍ മാസികയിലെ അദ്ദേഹത്തിന്റെ സ്ഥിരം പംക്തിയായ മെത്രാപ്പോലീത്തയുടെ കത്തു് പഠനപരവും പ്രബോധനപരവുമായ ലേഖനങ്ങളാണു്. സഭാഭരണവുമായി ബന്ധപ്പെട്ടു് നിരവധി ലഘുലേഖകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ടു്.

പ്രധാന കൃതികള്‍‍:

* സഭ സമൂഹത്തില്‍
* സഭാജീവിതത്തിനൊരു മാര്‍ഗ രേഖ
* സമകാലീന രാഷ്ട്രീയം: ക്രൈസ്തവ പ്രതികരണങ്ങള്‍
* മതം വര്‍‍‍ഗീയത സെക്കുലര്‍ സമൂഹം


അടിക്കറിപ്പു്

1. 1996 നവംബര്‍ അഞ്ചാം തീയതിയിലെ ഈ എപ്പിസ്കോപ്പല്‍ സുന്നഹദോസിന്‍്റ യോഗനടപടിക്കുറിപ്പ്, സഭാ ഐക്യം ഒരുചരിത്ര നിയോഗം (ഡയോസിസന്‍ പബ്ലിക്കേഷന്‍സ്, മൂവാറ്റുപുഴ; 1997 ഓഗസ്റ്റ്; പുറം: 63,64)എന്ന പുസ്തകത്തില്‍ കാണാം.

2. ഡോ. തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്ത,യൂഹാനോന്‍ മാര്‍ മിലിത്തോസ് മെത്രാപ്പോലീത്ത, സക്കറിയാസ് മാര്‍ നിക്കാലാവോസ് മെത്രാപ്പോലീത്ത, അബ്രാഹം മാര്‍ സേവേരിയോസ് മെത്രാപ്പോലീത്ത എന്നീ നാലു് മെത്രാപ്പോലീത്തമാരടങ്ങുന്ന ഒരുവിഭാഗമായിരുന്നു അന്നു്. മൂവാറ്റുപുഴ ബാവാ പക്ഷം.

3 തോമസ് മാര്‍ ദീവന്നാസിയോസ് (അങ്കമാലി), തോമസ് മാര്‍ തീമോത്തിയോസ് (ബാഹ്യകേരളം),യൂഹാനോന്‍ മാര്‍ പീലക്സിനോസ് (മലബാര്‍), ജോസഫ് മാര്‍ ഗ്രിഗോറിയോസ് (കൊച്ചി)എന്നീ നാലു് മെത്രാപ്പോലീത്തമാരടങ്ങുന്ന ഒരു വിഭാഗമായിരുന്നു ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവാ കക്ഷിയിലെ അന്ത്യോക്യാ ബാവാ പക്ഷം.

20091105

പരിശുദ്ധ ആദ്ദായി ദ്വിതീയന്‍‍


നെസ്തോറിയന്‍ പൗരസ്ത്യ സഭയുടെ പഴയ പഞ്ചാംഗ കക്ഷിയായ പുരാതന പൗരസ്ത്യ സഭയുടെ ഇപ്പോഴത്തെ പൗരസ്ത്യ കാതോലിക്കോസാണു് പരിശുദ്ധ ആദ്ദായി ദ്വിതീയന്‍ ‍‍ബാവ. മാര്‍‍ തോമാ ധര്‍‍മോയുടെ കാലശേഷം 1970-ല്‍ തെരഞ്ഞെടുക്കപ്പെട്ട പരിശുദ്ധ ആദ്ദായി രണ്ടാമന്‍‍ പാത്രിയര്‍ക്കീസ് 1972 ഫെ.20-നാണു് വാഴിയ്ക്കപ്പെട്ടതു്.

ആസ്ഥാനം ബാഗാദാദ്.

ഫോട്ടോ  പുരാതന പൗരസ്ത്യ സഭയുടെ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ആദ്ദായി രണ്ടാമന്‍‍ പാത്രിയര്‍ക്കീസിന്റെ ഔദ്യോഗിക ഫോട്ടോ. 2003

20091104

പുരാതന പൗരസ്ത്യ സഭ



നെസ്തോറിയന്‍ പൗരസ്ത്യ സഭയുടെ പഴയ കലണ്ടര്‍‍ കക്ഷിയാണു് പുരാതന പൗരസ്ത്യ സഭ (Ancient Church of the East) . മാര്‍‍ ശെമഊന്‍ ൨൩‍ പാത്രിയര്‍ക്കീസിന്റെ കാലശേഷം കുടുംബവാഴ്ചാ വിരുദ്ധരും കലണ്ടര്‍ പരിഷ്കരണ വിരുദ്ധരുമായവര്‍ 1968-ല്‍ മാര്‍‍ തോമാ ധര്‍‍മോയെ (Mar Thoma Darmo - d.7 Sept 1969) പാത്രിയര്‍ക്കീസാക്കി. ഏതാനും വര്‍‍ഷങ്ങള്‍ ഈ കക്ഷിയായിരുന്നു ഔദ്യോഗിക വിഭാഗം .പിന്നീടു് സര്‍‍ക്കാര്‍ പിന്തുണ മറുകക്ഷിയ്ക്കായി.

ആസ്ഥാനം ബാഗാദാദ്. മാര്‍‍ തോമാ ധര്‍‍മോയുടെ കാലശേഷം 1970-ല്‍ തെരഞ്ഞെടുക്കപ്പെട്ടു് 1972 ഫെ20-നു് വാഴിയ്ക്കപ്പെട്ട പരിശുദ്ധ ആദ്ദായി രണ്ടാമന്‍‍ (Mar Addai II) പാത്രിയര്‍ക്കീസാണ്‌ ഇവരുടെ ഇപ്പോഴത്തെ പൗരസ്ത്യ കാതോലിക്കോസ്. 1995-ല്‍‍ കേരള ശാഖ (കല്‍ദായ സുറിയാനി സഭ) അസ്സീറിയന്‍ പൗരസ്ത്യ സഭയില്‍ ലയിച്ചു


ഫോട്ടോ (1) തോമാ ധര്‍മോ പാത്രിയര്‍ക്കീസിന്റെ ഔദ്യോഗിക ഫോട്ടോ

(2) പുരാതന പൗരസ്ത്യ സഭയുടെ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ആദ്ദായി രണ്ടാമന്‍‍ പാത്രിയര്‍ക്കീസിന്റെ ഔദ്യോഗിക ഫോട്ടോ

ശീർഷകങ്ങൾ

ക്രിയാത്മക പൊതുസമൂഹപകര്‍പ്പവകാശഅനുമതി

Creative Commons License Unless otherwise noted content on Malayalam News Service web log is licensed under a Creative Commons Attribution-Share Alike 2.5 India License. മറ്റു്വിധത്തില്‍ പകര്‍പ്പവകാശം പരാമര്‍ശിയ്ക്കാത്തതായ മലയാളവാര്‍ത്താസേവ വലലേഖയിലെ ചിത്രങ്ങളും പാഠവും പുനഃപ്രസിദ്ധീകരിയ്ക്കുന്നതിനു് കര്‍ത്തൃത്വവിവരം പരാമര്‍‍ശിയ്ക്കണമെന്നും ചെത്തിമിനുക്കി രൂപഭേദത്തോടെ വിതരണം ചെയ്യുമ്പോഴും ഇതേ വ്യവസ്ഥപാലിയ്ക്കണമെന്നും ഉള്ള ക്രിയാത്മകമായ പൊതുസമൂഹപകര്‍പ്പവകാശഅനുമതി പത്രത്തിനു് കീഴില്‍ പകര്‍പ്പവകാശഅനുവാദം നല്കിയിരിയ്ക്കുന്നു —Malayalam News Service (M N S) | മലയാളവാര്‍ത്താസേവ