1964മുതല്‍ 2011വരെ ആഴ്‌വാഞ്ചേരി തമ്പ്രാക്കളായി വാണയാളാണു് ബ്രഹ്മശ്രീ ആഴ്‌വാഞ്ചേരി മനയ്‌ക്കല്‍ രാമന്‍ തമ്പ്രാക്കള്‍ എന്ന എ.ആര്‍. തമ്പ്രാക്കള്‍. 1926 മേയ് 31ന് ആഴ്‌വാഞ്ചേരി രാമന്‍ വലിയ തമ്പ്രാക്കളുടെയും കോടനാട്ട് മനയ്‌ക്കല്‍ സാവിത്രി അന്തര്‍ജനത്തിന്റെയും മകനായാണ് രാമന്‍ തമ്പ്രാക്കള്‍ ജനിച്ചത്. മുന്നു് സഹോദരിമാരുടെ ഏക സഹോദരനായിരുന്നു അദ്ദേഹം.
പ്രാഥമിക വിദ്യാഭ്യാസം ഇല്ലത്തു് വച്ചായിരുന്നു. സംസ്‌കൃതപഠനത്തിനു് ധര്‍മോത്തു് വാസുദേവപ്പണിയ്ക്കരായിരുന്നു ഗുരു. സംസ്‌കൃതത്തിലും വേദോപനിഷത്തുകളിലും പാണ്ഡിത്യം നേടിയ എ.ആര്‍. തമ്പ്രാക്കളുടെ സമാവര്‍ത്തനം 1937ല്‍ നടന്നു. ഇതു് തിരുവിതാംകൂര്‍ മഹാരാജാവടക്കം കേരളത്തിലെ എല്ലാ നാടുവാഴികളും ബ്രിട്ടീഷ് അധികാരത്തിന്റെ പ്രതിനിധികളും പങ്കെടുത്ത മഹാ ഉല്‍സവമായിരുന്നു.
1964-ല്‍ ആഴ്‌വാഞ്ചേരി തമ്പ്രാക്കളായി.. 1960 നവംബര്‍ 27ന് കുന്നംകുളം ചിറയളത്ത് മണപ്പാട്ടെ ജസ്റ്റിസ് കുഞ്ചുണ്ണിരാജയെ കക്കാട്ട് കാരണവരായി അരിയിട്ട് വാഴിച്ചു. (വിമല്‍ കോട്ടയ്ക്കല്‍, തമ്പുരാന്‍മാരുടെ തമ്പുരാന്‍ ഇനി ധന്യമായ ഓര്‍മ, മാതൃഭൂമി, 2011 ഫെ 19)
കാലാനുയോജ്യമായ പരിവര്‍ത്തനത്തിനും പരിഷ്ക്കാരത്തിനും ആഴ്‌വാഞ്ചേരി രാമന്‍ തമ്പ്രാക്കള്‍ അനുകൂലമായിരുന്നു. ആഴ്‌വാഞ്ചേരിയില്‍ തുടര്‍ന്നുവന്ന പല ചിട്ടകളും രാമന്‍ തമ്പ്രാക്കളുടെ കാലത്തു് മാറ്റി. (വിമല്‍ കോട്ടയ്ക്കല്‍, തമ്പുരാന്‍മാരുടെ തമ്പുരാന്‍ ഇനി ധന്യമായ ഓര്‍മ, മാതൃഭൂമി, 2011 ഫെ 19) പട്ടര്‍, പടിപ്പുര, പശു, പന, പാന, പലക, പുല, പരഗൃഹപ്രവേശം, പണം, പെണ്‍ എന്നീ 10 'പ'കാരാദികള്‍ക്ക് ആഴ്‌വാഞ്ചേരി മനയിലും പരിസരത്തും സ്ഥാനമുണ്ടായിരുന്നില്ല. ഇതില്‍ പശുവിനെ കുറേക്കാലം മനയില്‍ത്തന്നെ തമ്പ്രാക്കള്‍ വളര്‍ത്തി. പട്ടര്‍ പാചകംചെയ്ത ഭക്ഷണം തമ്പ്രാക്കള്‍ക്ക് നിഷിദ്ധമായിരുന്നു.
എന്നാല്‍ പട്ടരുണ്ടാക്കിയ ഭക്ഷണം കഴിച്ച ആദ്യതമ്പ്രാക്കള്‍ താനാണെന്ന് അദ്ദേഹം തന്നെ ഒരിക്കല്‍ പറഞ്ഞു. മറ്റ് വീടുകളിലേക്ക് (പരഗൃഹഗമനം) തമ്പ്രാക്കള്‍ സാധാരണ പോകാറില്ല. ആ പതിവും രാമന്‍ തമ്പ്രാക്കള്‍ തെറ്റിച്ചു. ഭാര്യയുടെ ഇല്ലത്തേക്കായിരുന്നുവത്രെ ആദ്യയാത്ര.എളിമയുടെ ജീവിതമാണ് തമ്പ്രാക്കള്‍ നയിച്ചത്. എന്നും അതിരാവിലെ എഴുന്നേറ്റ് കുളി കഴിഞ്ഞാല്‍ 108 സൂര്യഗായത്രിജപം. പിന്നെ തേവാരം. എട്ടരയോടെ പ്രാതല്‍ ഊണ്. വീണ്ടും ഓത്തുചൊല്ലല്‍, പത്രം വായന. അതിനിടയില്‍ കാഴ്‌ചക്കാര്‍ തമ്പ്രാക്കളെ കാണാനെത്തും. വിശ്രമത്തിനുശേഷം വീണ്ടും വേദോപാസന. പൂമുഖത്തെ ചാരുകസേരയില്‍ പഞ്ചമുഖരുദ്രാക്ഷം തടവി ഇരിയ്ക്കും.
നിത്യജീവിതത്തിലെ പ്രയാസങ്ങള്‍ തമ്പ്രാക്കള്‍ക്കു മുന്നില്‍ സമര്‍പ്പിക്കാനും പ്രശ്‌നപരിഹാര നിര്‍ദേശത്തിനുമായി നാടിന്റെ വിവിധ ദേശങ്ങളില്‍നിന്ന് അനേകരാണ് മനയില്‍ എത്തിയിരുന്നത്. നാക്കിലയില്‍ വെറ്റില, അടയ്‌ക്ക, കാഴ്‌ചപ്പണം, വേട്ടേക്കരനുള്ള നെയ്‌ക്കിണ്ടി എന്നിവ വച്ച് നമസ്‌കരിച്ച് കൃഷിവിഭവങ്ങള്‍ കാഴ്‌ചയായി നല്‍കി തമ്പ്രാക്കളുടെ അനുഗ്രഹത്തിനായി ദിവസവും ആഴ്‌വാഞ്ചേരി മനയിലെത്തിരുന്നു. സ്‌ഥലം വാങ്ങി വീടുവച്ചതിനു ശേഷം ചില പ്രശ്‌നങ്ങളുണ്ടായി, പ്രശ്‌നവിചാരത്തില്‍ ഭൂമി തമ്പ്രാക്കളുടേതാണെന്നറിഞ്ഞ് പ്രായശ്‌ചിത്തം ചെയ്യാന്‍ വരുന്നതാണു് പലരും.
തമ്പ്രാക്കളെ കണ്ടുവണങ്ങിയാല്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുമെന്ന വിശ്വാസവുമായി ഭൂമിസംബന്ധമായ പ്രശ്‌നങ്ങള്‍, ജ്യോത്സ്യന്മാരുടെ നിര്‍ദേശപ്രകാരം വരുന്നവര്‍, ജീവിതപ്രയാസങ്ങള്‍ക്ക് പരിഹാരം തേടി എത്തുന്നവര്‍ തുടങ്ങി എല്ലാവര്‍ക്കും ആശ്വാസ സാന്നിധ്യമായിരുന്നു വലിയ തമ്പ്രാക്കള്‍.
ക്ഷേത്രകാര്യങ്ങളില്‍ നല്ല അറിവുണ്ടായിരുന്ന അദ്ദേഹത്തിന്റെ അനുഗ്രഹത്തിനായി ദിവസവും അനവധി പേര്‍ ആഴ്‌വാഞ്ചേരിയിലെത്തിരുന്നു. വെട്ടത്തുനാട്ടിലെ മുസ്‌ലിം മതപണ്ഡിതന്‍മാരുമായും തമ്പ്രാക്കള്‍ അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്. അതിനാല്‍ ഇതര മതസ്‌ഥരും അദ്ദേഹത്തെ സന്ദര്‍ശിക്കുക പതിവാണ്. എടക്കുളം കുന്നുംപുറം പഠാണി ഷഹീദ് മഖാമിലേക്കുള്ള കൊടിമരം നല്‍കിയത് രാമന്‍ തമ്പ്രാക്കളുടെ മതസൗഹാര്‍ദത്തിന്റെ ഉത്തമ മാതൃകയായാണ് ഇന്നും നാട്ടുകാര്‍ കാണുന്നത്.
അരനൂറ്റാണ്ട് മുന്‍പ് മഖാമിലേക്കുള്ള കൊടിമരത്തിന്റെ തേക്ക് ആഴ്‌വാഞ്ചേരിയില്‍നിന്നുള്ള പ്രത്യേക പ്രാര്‍ഥനയോടെയാണ് എടക്കുളത്ത് എത്തിച്ചതു്. കൂടാതെ, ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ക്ക് അധികാരമുള്ള വൈരങ്കോട് ഭഗവതിക്ഷേത്രോല്‍സവത്തിന്റെ ഒരു വിഹിതം എടക്കുളത്തെ മുസ്‌ലിം കുടുംബത്തിനു നല്‍കുന്ന ചടങ്ങും മുടക്കം കൂടാതെ ഇന്നും തുടര്‍ന്നുപോരുന്നു.
ഉല്‍സവം കഴിഞ്ഞ് മൂന്നാം നാള്‍ വൈരങ്കോട് ക്ഷേത്രത്തില്‍ സംഭാവന ചെയ്യുന്ന വസ്‌തുക്കളുടെ വിഹിതം എടക്കുളം വെള്ളാടത്ത് മുസ്‌ലിം തറവാട്ടിലെ മുതിര്‍ന്ന കാരണവര്‍ക്കാണ് നല്‍കുന്നത്. തിരുനാവായയിലെ എല്ലാ സാംസ്‌കാരിക പരിപാടികള്‍ക്കും അകമഴിഞ്ഞ പ്രോല്‍സാഹനമാണ് ആഴ്‌വാഞ്ചേരി രാമന്‍ തമ്പ്രാക്കള്‍ നല്‍കിവന്നിരുന്നത്.
പുരാതന ആഴ്‌വാഞ്ചേരി മനയുടെ തൊണ്ണൂറു ശതമാനവും പൊളിച്ചു് മുന്‍ഭാഗം ആധുനിക രീതിയിലാക്കി. മന പൊളിക്കുന്ന സമയത്തു് തമ്പ്രാക്കള്‍ പാക്കത്ത് മനയിലാണു താമസിച്ചിരുന്നത്. ഭൂപരിഷ്‌കരണം വന്നതോടെ കേരളത്തിലങ്ങോളമുള്ള ക്ഷേത്രങ്ങളില്‍ പലതിന്റെയും ഉടമാവകാശവും നഷ്‌ടമായി. ഇപ്പോള്‍ ഇരുപത്തഞ്ചോളം ക്ഷേത്രങ്ങള്‍ ആഴ്‌വാഞ്ചേരിക്കു കീഴിലുണ്ട്.
ചളവറ കാടമ്പറ്റ മനയ്ക്കല്‍ ആര്യ അന്തര്‍ജനമാണു് ഭാര്യ. മക്കള്‍ സാവിത്രി, ജലജ, പത്മജ, കൃഷ്‌ണന്‍ തമ്പ്രാക്കള്‍ എന്നിവരും മരുമക്കള്‍ കെ.എ.എസ്. നമ്പൂതിരിപ്പാട്(റിട്ട. ഡിഎംഒ), കെ.ടി. ഭട്ടതിരി(റിട്ട. എന്‍ജിനീയര്‍, ടൈറ്റാനിയം), പൂമുള്ളി വാസുദേവന്‍ നമ്പൂതിരി, രജനി എന്നിവരുമാണു്.
തീപ്പെടല്‍
വാര്‍ധക്യസഹജമായ അസുഖത്താല്‍ ഫെ 18 രാവിലെ 10.45ന് മനയില്‍വച്ചു് 85ആം വയസ്സിലാണു്‍ എ.ആര്‍. തമ്പ്രാക്കള്‍ തീപ്പെട്ടതു്. വൈരങ്കോട് ഭഗവതിക്ഷേത്രത്തിലെ വലിയ തീയാട്ടുല്‍സവത്തിന് മനയില്‍നിന്നു പോകുന്ന ദേശവരവുകള്‍ക്ക് അനുഗ്രഹം നല്‍കാനുള്ള ഒരുക്കത്തിനിടെയാണ് ദേഹാസ്വാസ്‌ഥ്യമുണ്ടായത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തമ്പ്രാക്കള്‍ തലേ തിങ്കളാഴ്‌ചയായിരുന്നു മനയിലെത്തിയത്.
ഭാര്യ ആര്യാദേവി അന്തര്‍ജനം, മക്കളായ സാവിത്രി, ജലജ, പത്മ, കൃഷ്‌ണന്‍ എന്നിവര്‍ മരണസമയത്ത് അരികിലുണ്ടായിരുന്നു. സംസ്‌കാരം അന്നു് രാത്രി എട്ടരയോടെ ആഴ്‌വാഞ്ചേരി മനയുടെ വളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ നടത്തി. ഏകമകന്‍ കൃഷ്‌ണന്‍ തമ്പ്രാക്കള്‍ ചിതയ്ക്കു തീ കൊളുത്തി. മന്ത്രിമാരായ പാലോളി മുഹമ്മദ്‌കുട്ടി, എന്‍.കെ. പ്രേമചന്ദ്രന്‍, കെ.ടി. ജലീല്‍ എം.എല്‍.എ, ജില്ലാ കലക്‌ടര്‍ പി.എം. ഫ്രാന്‍സിസ് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചവരില്‍ പെടുന്നു.
മകന്‍ ആഴ്‌വാഞ്ചേരി മനയ്‌ക്കല്‍ കൃഷ്‌ണന്‍ തമ്പ്രാക്കള്‍ (എ.കെ. തമ്പ്രാക്കള്‍-48) ആണ് ആഴ്‌വാഞ്ചേരിയിലെ അടുത്ത സ്‌ഥാനീയന്‍. അതുകഴിഞ്ഞു് അദ്ദേഹത്തിന്റെ മകളായ മഞ്‌ജിമയാണു വിധിപ്രകാരം തമ്പ്രാട്ടിയാകേണ്ടതത്രേ. തൃശൂരില്‍ വിദ്യാര്‍ഥിനിയാണു് മഞ്‌ജിമ.
കേരളത്തിലെ ചരിത്രത്തിലും ഐതിഹ്യങ്ങളിലും സ്ഥാനം നേടിയ ഒരു മഹാപാരമ്പര്യത്തിന്റെ അവസാനത്തെ കണ്ണിയായിരുന്നു ആഴ്‌വാഞ്ചേരി നേത്രനാരായണന്‍ രാമന്‍ തമ്പ്രാക്കള്‍.
ആഴ്‌വാഞ്ചേരി നേത്രനാരായണന്‍ രാമന്‍ തമ്പ്രാക്കള്‍
ലേഖനം നന്നായിരിയ്ക്കുന്നു.ചളവറ കാടമ്പറ്റ മനയ്ക്കല്‍ ആര്യ അന്തര്‍ജ്ജനം ആണു്.മാടമ്പറ്റ മനയ്ക്കലല്ല.
മറുപടിഇല്ലാതാക്കൂതെറ്റ് തിരുത്തി. നന്ദി
മറുപടിഇല്ലാതാക്കൂ