കുറിപ്പുകൾ

20101129

ബസേലിയോസ്‌ മാർത്തോമാ ദിദിമോസ് പ്രഥമൻ

2005 ഒക്ടോബർ മുതല്‍ 2010 നവംബര്‍ 1 വരെ ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെ പരമാചാര്യനായ(സുപ്രീം പോന്തിഫ്) പൗരസ്ത്യ കാതോലിക്കോസും ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെ ഭാഗമായ മലങ്കര സഭയുടെ മഹാപ്രധാനാചാര്യനായ മലങ്കര മെത്രാപ്പോലീത്തയുമായിരുന്നു പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ ദിതിമോസ് പ്രഥമൻ ബാവ.[1]
സ്‌ഥാനത്യാഗം ചെയ്തതിനുശേഷം സഭയുടെ വലിയ ബാവയായി അറിയപ്പെടുന്നു. തോമാ ശ്ലീഹാതൊട്ടുള്ള 114-ആമത്തെ പൗരസ്ത്യ കാതോലിക്കോസും മലങ്കര സഭയുടെ പൊതുഭാര ശുശ്രൂഷകനായ ജാതിയ്ക്കു് കർത്തവ്യൻ [2] എന്ന സ്ഥാനി മലങ്കര മെത്രാപ്പോലീത്ത എന്നു് അറിയപ്പെട്ടുതുടങ്ങിയതിനുശേഷമുള്ള 20-ആമത്തെ മലങ്കര മെത്രാപ്പോലീത്തയുമാണു് ഈ പരിശുദ്ധ ബാവ[3].


ആദ്യകാലജീവിതം

1921- ഒക്ടോബര്‍ 29-ആം തീയതി കേരളത്തില്‍ തിരുവല്ലയ്ക്കടുത്തു് നെടുംപുറത്തെ (Nedumbram) മുളമൂട്ടില്‍ വീട്ടില്‍ പരേതരായ ഇട്ടിയവിര തോമസ്സിന്റെയും മാവേലിക്കരയിലെ ചിറമേല്‍ വീട്ടില്‍ ശോശാമ്മയുടെയും മകനായി ജനിച്ച അദ്ദേഹത്തിനു് മാതാപിതാക്കളിട്ട പേരു് സി റ്റി തോമസ് എന്നായിരുന്നു.

1939 ല്‍ 17-ആം വയസ്സില്‍ പത്തനാപുരം മൗണ്ട് താബോര്‍ ദയറയില്‍ (Tabor Dayara) അംഗമായി കാലംചെയ്ത തോമാ മാര്‍ ദിവന്നാസിയോസിന്റെ ശിക്ഷണത്തില്‍ സന്ന്യാസജീവിതം ആരംഭിച്ചു. കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ (His Holiness Geevarghese II) 1950 ജനവരി 25ന് വൈദികപട്ടം നല്‍കി. തുടര്‍ന്ന് എം.എ, എല്‍.ടി. ബിരുദം നേടിയശേഷം അധ്യാപകനായും പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജ് വൈസ് പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചു.

പരിശുദ്ധ ബസേലിയോസ്‌ ഔഗേന്‍ ബാവയില്‍ (His Holiness Baselios Oughen) നിന്നും 1965 മെയ് 16-ന് റമ്പാന്‍സ്ഥാനം ഏറ്റു.

മേല്പട്ടക്കാരന്‍

1965 ഡിസംബര്‍ 28-ആം തീയതി കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ തെരഞ്ഞെടുത്തതു് പ്രകാരം 1966 ആഗസ്ത് 24-ന് തോമസ് മാര്‍ തിമോത്തിയോസ് (Thomas Mar Timotheos) എന്ന പേരില്‍ മെത്രാനായി (Bishop) അഭിഷിക്തനായി. 1966 നവംബര്‍ 11-ആം തീയതി മെത്രാപ്പോലീത്തയും (Arch Bishop) മലബാര്‍ ഭദ്രാസനത്തിന്റെ പ്രഥമ അധിപനുമായി ഉയര്‍‍ത്തപ്പെട്ടു. 39 വര്‍ഷം അദ്ദേഹം മലബാര്‍ ഭദ്രാസനത്തിന്റെ അധിപനായിരുന്നു.


1992 സപ്തംബര്‍ 10-ആം തീയതി കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് ദ്വിതീയന്റെ പിന്ഗാമിയായി (നിയുക്ത പൗരസ്ത്യ കാതോലിക്കോസ്) പൗരസ്ത്യ കാതോലിക്കോസിന്റെയും മലങ്കര മെത്രാപ്പോലീത്തയുടെയും സ്ഥാനത്തേയ്ക്കു് തിരഞ്ഞെടുത്തു.

പൗരസ്ത്യ കാതോലിക്കോസ്

പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് ദ്വിതീയൻ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്നു് 2005 ഒക്ടോബർ 29-ആം തീയതിയാണു് അദ്ദേഹം മലങ്കര മെത്രാപ്പോലീത്താ സ്ഥാനം (Major Arch Bishop of Malankara) ഏറ്റെടുത്തതു്. ഒക്ടോബർ 31-ആം തീയതി ബസേലിയോസ്‌ മാർത്തോമാ ദിതിമോസ് പ്രഥമൻ (His Holiness Baselios Marthoma Didimos I) എന്ന പേരിൽ പൗരസ്ത്യ കാതോലിക്കോസായി (Catholicos of the East) വാഴിയ്ക്കപ്പെടുകയും ചെയ്തു.


പരിശുദ്ധ ബാവയുടെ അഞ്ചുവര്‍ഷത്തെ ഭരണകാലത്തു് നാലു് മലങ്കര സുറിയാനി ക്രിസ്‌ത്യാനി അസോസിയേഷനുകളില്‍ അധ്യക്ഷത വഹിച്ചു. മലങ്കര സഭയില്‍ ഏറ്റവും കൂടുതല്‍ മേല്പ്പട്ടക്കാരെ വാഴിക്കാനുള്ള അസുലഭ അവസരം ലഭിച്ചതു് പരിശുദ്ധ ബസേലിയോസ് ദിദിമോസ് പ്രഥമന്‍ ബാവയ്ക്കാണു്. അഞ്ചു വര്‍ഷത്തെ ഭരണ കാലയളവിനുള്ളില്‍ 14 മെത്രാപ്പോലീത്താമാരെയാണ് ദിദിമോസ് പ്രഥമന്‍ ബാവ അഭിഷേകം ചെയ്തത്. പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവ ആറ് തവണയായി 11 പേരെയും ബസേലിയോസ് മാത്യൂസ്‌ ദ്വിതീയന്‍ ബാവ മൂന്നു തവണയായി 11 പേരെയും മേല്പ്പട്ടക്കാരായി വാഴിച്ചു.

സഭാ ചരിത്രത്തില്‍ എണ്‍പത്തി നാലാം വയസ്സില്‍ കാതോലിക്കാ സിംഹാസനത്തില്‍ അവരോധിതനാകുന്ന ആദ്യത്തെ കാതോലിക്ക എന്ന ബഹുമതിയും ദിദിമോസ് ബാവയ്ക്ക് മാത്രമാണു്. വനിതകള്‍ക്ക്‌ പള്ളി പൊതുയോഗങ്ങളില്‍ വോട്ടവകാശമില്ലാതെ സംബന്ധിക്കാന്‍ അനുവാദം നല്‍കിയതും മെത്രാന്‍ തെരഞ്ഞെടുപ്പിന്‌ മാനദണ്ഡവും പെരുമാറ്റ ചട്ടവും രൂപീകരിച്ചതും അവ കര്‍ശനമായി നടപ്പാക്കിയതും ദിദിമോസ്‌ ബാവയാണ്‌.

സ്ഥാനത്യാഗം

89 വയസ്സു് പൂര്‍‍ത്തിയായ 2010 ഒക്ടോബര്‍ 29-ആം തീയതി സ്ഥാനത്യാഗം പ്രഖ്യാപിച്ചു. പരുമലയില്‍ നവതി ആഘോഷിച്ചശേഷം കോട്ടയം ദേവലോകം കാതോലിക്കറ്റ്‌ അരമനയില്‍ നടന്ന സുന്നഹദോസ്‌ യോഗത്തിലാണ്‌ സ്‌ഥാനത്യാഗ സന്നദ്ധത അറിയിച്ചത്‌.

ഒക്ടോബര്‍ 30-ന് ദേവലോകം കാതോലിക്കാസന അരമനയില്‍ നടന്ന എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് പരിശുദ്ധ ബാവായുടെ സ്‌ഥാനത്യാഗം അംഗീകരിയ്ക്കുകയും കുന്നംകുളം ഭദ്രാസനാധിപനായിരുന്ന നിയുക്‌ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്തയെ പകരം അവരോധിയ്ക്കാന്‍ വേണ്ട നടപടികളാരംഭിയ്ക്കുകയും ചെയ്തു.

പരിശുദ്ധ ദിദിമോസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ തന്നെ നവംബര്‍ 1-ആം തീയതി രാവിലെ പരുമല പള്ളിയില്‍‍ വച്ച് പിന്‍ഗാമിയെ അവരോധിച്ചതോടെയാണു് അധികാരക്കൈമാറ്റം പൂര്‍ത്തിയായതു് .

ഗ്രന്ഥകാരന്‍

'മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ശുശ്രൂഷാ നടപടിച്ചട്ടങ്ങള്‍' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഛായ എബി ജോന്‍ വന്‍നിലം

കുറിപ്പുകൾ 
1. ↑ ഓറിയന്റൽ ഓർത്തഡോക്സ് സഭയുടെയും ബൈസാന്ത്യ ഓർത്തഡോക്സ് സഭയുടെയും കൽദായ സുറിയാനി സഭയുടെയും റോമൻ കത്തോലിക്കാ സഭയുടെയും പരമ പാത്രിയർക്കീസു്മാരെ പരിശുദ്ധ ബാവ, പരിശുദ്ധ പിതാവു് എന്നിങ്ങനെയാണു് വിളിയ്ക്കാറു്. ഇവരെ സംബോദന ചെയ്യാൻ ആംഗല ഭാഷയിൽ ഹിസ് ഹോളിനെസ് എന്നു് ഉപയോഗിയ്ക്കുന്നതിനു് സമാനമായി പരിശുദ്ധ,മോറാൻ മോർ, മാറാൻ മാർ,നിദാന്ത വന്ദ്യ ദിവ്യ മഹാ മഹിമ ശ്രീ എന്നീ പ്രയോഗങ്ങളുണ്ടു്. സാമന്ത പാത്രിയർക്കീസു്മാരെ സംബോദന ചെയ്യാൻ ആംഗല ഭാഷയിൽ ഹിസ് ബീയാറ്റിറ്റ്യൂഡ് എന്നു് ഉപയോഗിയ്ക്കുന്നതിനു് സമാനമായി ശ്രേഷ്ഠ എന്ന പദം ചേർക്കുന്നു.ഉദാ: ഊർശലേം പാത്രിയർക്കീസ് ശ്രേഷ്ഠ മാനൂഗിയൻ ബാവ.
2. ↑ പൊതുമാടൻ‍‍ ചെമ്മായി എന്നും അർക്കദിയാക്കോൻ എന്നും ജാതിയ്ക്കു് കർത്തവ്യനെ വിളിച്ചിരുന്നു.
3. ↑ 1653-ൽ കൂനൻ കുരിശു് സത്യത്തിനുശേഷമുണ്ടായ സാഹചര്യങ്ങളെ തുടർന്നു് അന്നത്തെ പൊതുഭാര ശുശ്രൂഷകനായ (ജാതിയ്ക്കു് കർത്തവ്യൻ) തോമാ, ഒന്നാം മാർ‍ത്തോമാ എന്ന പേരിൽ മലങ്കര മെത്രാപ്പോലീത്തയായി അറിയപ്പെട്ടു. റോമൻ കത്തോലിക്കർ അദ്ദേഹത്തെ വ്യാജ മെത്രാനെന്നാണു് വിശേഷിപ്പിച്ചതു്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശീർഷകങ്ങൾ

ക്രിയാത്മക പൊതുസമൂഹപകര്‍പ്പവകാശഅനുമതി

Creative Commons License Unless otherwise noted content on Malayalam News Service web log is licensed under a Creative Commons Attribution-Share Alike 2.5 India License. മറ്റു്വിധത്തില്‍ പകര്‍പ്പവകാശം പരാമര്‍ശിയ്ക്കാത്തതായ മലയാളവാര്‍ത്താസേവ വലലേഖയിലെ ചിത്രങ്ങളും പാഠവും പുനഃപ്രസിദ്ധീകരിയ്ക്കുന്നതിനു് കര്‍ത്തൃത്വവിവരം പരാമര്‍‍ശിയ്ക്കണമെന്നും ചെത്തിമിനുക്കി രൂപഭേദത്തോടെ വിതരണം ചെയ്യുമ്പോഴും ഇതേ വ്യവസ്ഥപാലിയ്ക്കണമെന്നും ഉള്ള ക്രിയാത്മകമായ പൊതുസമൂഹപകര്‍പ്പവകാശഅനുമതി പത്രത്തിനു് കീഴില്‍ പകര്‍പ്പവകാശഅനുവാദം നല്കിയിരിയ്ക്കുന്നു —Malayalam News Service (M N S) | മലയാളവാര്‍ത്താസേവ